പാദസേവകരിൽ നിന്ന് കുത്തകകളിലേക്ക്: മധ്യകാലഘട്ടത്തിലെ മാപ്പിളമാരുടെ ഉയർച്ചയും ഉയർച്ചയും

മലബാർ മാപ്പിളമാരെ കുറിച്ചുള്ള പരമ്പരയുടെ രണ്ടാം ഭാഗത്തിൽ പരിശോധിക്കുന്നത് മാപ്പിളമാരുടെ ഉയർച്ചയും സമുദ്ര വാണിജ്യത്തിൽ അവർ നേടിയ മേൽകോയ്മയും

പാദസേവകരിൽ നിന്ന് കുത്തകകളിലേക്ക്: മധ്യകാലഘട്ടത്തിലെ മാപ്പിളമാരുടെ ഉയർച്ചയും ഉയർച്ചയും

ഈ ലേഖനപരമ്പരയിൽ:

Also Read: മോപ്ലമാർ നടത്തിയ മലബാറിലെ ഹിന്ദുക്കളുടെ വംശ ഹത്യ: ചരിത്ര രേഖകൾ നേരെയാക്കാം

മലബാറിലെ മാപ്പിളമാരുടെ ചരിത്രം പൊതുവേ നാല് വ്യത്യസ്ത ഘട്ടങ്ങൾ ആയി തിരിക്കാം. ഒന്നാമത്തേത്, മലബാറിൽ ഇസ്ലാം ആവിർഭവിച്ചതിൻറെ കഥയാണ്. ഇതാണ് ഞാൻ ഈ പരമ്പരയിലെ ഒന്നാം പംക്തിയിൽ വിവരിച്ചിരിക്കുന്നത്. രണ്ടാംഘട്ടം ആണ് ഞാൻ ഈ പംക്തിയിൽ ഹ്രസ്വമായി അവലോകനം ചെയ്യുന്നത്. ഭാരതത്തിലെ ഇസ്ലാം മതത്തിൻറെ വളർച്ചയിലെ ഒരു അപൂർവ്വവും ഒറ്റപ്പെട്ടതുമായ ചരിത്രമാണ് മലബാറിൽ അരങ്ങേറിയത്. ഇത് ഭാരതത്തിലെ മറ്റു പ്രദേശങ്ങളിൽ നടന്നതുപോലെ ഒരു ബാഹ്യ ഇസ്‌ലാമിക സേനയുടെ സായുധ ആക്രമണം കൊണ്ട് നേടിയതല്ല, കുറഞ്ഞപക്ഷം, ഹൈദരലി തൻറെ അത്യാഗ്രഹം നിറഞ്ഞ കണ്ണുകളോടെ ഈ ദശയിൽ നോട്ടം ഇടാൻ ആരംഭിക്കുന്നതു വരെ എങ്കിലും.

മലബാറിലെ ഇസ്ലാമിക അധിനിവേശം, ചുരുക്കത്തിൽ പറഞ്ഞാൽ ഉള്ളിൽ നിന്നു തന്നെയായിരുന്നു.ഇത് സാവകാശം ഉള്ള ഒരു വാണിജ്യ അധിനിവേശം ഒരു രാഷ്ട്രീയ മേൽക്കോയ്മയ്ക്ക് വഴിതുറന്നതായിരുന്നു. ഇതു രണ്ടിലേക്കും നയിച്ചത് അവിടുത്തെ ഹിന്ദു നാട്ടു രാജാക്കന്മാരുടെ അശ്രദ്ധയും ഹ്രസ്വദൃഷ്ടിയും ആയിരുന്നു.

മലബാറിൽ ഒമ്പതാം നൂറ്റാണ്ടിൻറെ മധ്യംവരെ കുടിയേറിയിരുന്ന അറേബ്യൻ കച്ചവടക്കാരും മലബാറിലെ മുസ്ലിം ചരിത്രത്തിൻറെ ഈ യുഗത്തിൽ ഭാഗഭാക്ക് ആയിരുന്നു. മലബാറിൻറെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു ദീർഘ കാലഘട്ടത്തോളം അവിടം ഭരിച്ചിരുന്നത് ചുരുക്കം ചില രാഷ്ട്രീയ ഭരണ വംശങ്ങൾ ആയിരുന്നു:

  • കോലത്തിരിമാർ (മൂഷക രാജവംശത്തിൻറെ പിൻഗാമികൾ ആയിരുന്ന കോലസ്വരൂപം) ഇവർ ഏതാണ്ട് ചിറക്കൽ മുതൽ കണ്ണൂർ വരെയുള്ള ഭാഗങ്ങൾ നിയന്ത്രിച്ചിരുന്നു.
  • സാമൂതിരിമാർ (പോർട്ടുഗീസുകാർ വിളിച്ചിരുന്ന സാമോറിൻ) കോഴിക്കോട് നിന്നാണ് ഭരിച്ചിരുന്നത്. അദ്ദേഹത്തിൻറെ മേൽക്കോയ്മ തൃശൂർ, കൊടുങ്ങല്ലൂർ വരെ നീണ്ടിരുന്നു.കൂടാതെ ബേപ്പൂരിലെ (വായുപുര അല്ലെങ്കിൽ വട്പരപ്പനാട്) കപ്പൽ നിർമ്മാണശാല അദ്ദേഹത്തിൻറെ അധീനതയിലായിരുന്നു.
  • കൊച്ചി രാജവംശം (ചേര രാജാക്കന്മാരുടെ സാമന്തർ ആയിരുന്ന പെരുമ്പടപ്പ് സ്വരൂപം) ഇവർ പല സമയങ്ങളിലായി തൃശ്ശൂർ, കൊടുങ്ങല്ലൂർ, പാലക്കാടിൻറെയും ആലുവയുടെയും ചില പ്രദേശങ്ങൾ, കാലടി, അങ്കമാലി, മഞ്ഞപ്ര തുടങ്ങിയ പ്രദേശങ്ങളിൽ ഭരണം നടത്തിയിരുന്നു.
  • വേണാട് രാജവംശം (കൊല്ലംപ്രദേശത്തു നിന്നുള്ളകുലശേഖരന്മാർ, ഇവർ കാലക്രമേണ കൂടുതൽ പ്രസിദ്ധരായതിരുവിതാംകൂർ രാജവംശംഎന്ന് അറിയപ്പെട്ടു) ഇവരുടെ അധീനതയിലുണ്ടായിരുന്നത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കന്യാകുമാരി എന്നീ പ്രദേശങ്ങളായിരുന്നു.

ഈ ചെറിയ നാട്ടുരാജ്യങ്ങൾ ഇവരുടെ പ്രഗൽഭരായ അയൽ രാജ്യങ്ങളായ ചോളന്മാർ, പാണ്ഡ്യന്മാർ, പിന്നീട് വിജയനഗര സാമ്രാജ്യം എന്നിവരുടെ സാമന്തത്തിൽ ആയിരുന്നിടത്തോളം കാലം ഇവിടെ സംഘർഷങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. ചരിത്രത്തിലെ ഒരു ദീർഘമായ കാലഘട്ടത്തോളം ഈ രാജ്യങ്ങൾ തമ്മിലുള്ള അതിരുകൾ പോലും ശരിയായി വേർതിരിക്കപ്പെട്ടിരുന്നില്ല. ഇടയ്ക്കിടെ ഉയർന്നു വന്നിരുന്ന ചെറിയ തർക്കങ്ങൾ എല്ലാം ഉടൻ തന്നെ, ഇന്നറിയപ്പെടുന്നത് പോലെ കുടിപ്പകൾ വഴി (ബ്ലഡ്- ഫ്യൂഡ് ) പരിഹരിച്ചിരുന്നു. ഈ രാജവംശങ്ങൾ എല്ലാവരും തന്നെ തങ്ങളുടെ ക്ഷത്രിയ രക്തത്തിൽ അഭിമാനം കൊണ്ടിരുന്നു എന്നുള്ളത് വർമ്മ തുടങ്ങിയ കുലനാമങ്ങളിൽ നിന്ന് വ്യക്തമാണ്. ഈ നാടുകളിൽ വിധിന്യായങ്ങൾ ദ്രുതഗതിയിലും കർക്കശമായും നടപ്പിലാക്കിയിരുന്നു. ഇവിടം സന്ദർശിച്ചിരുന്ന അറബി, മുസ്ലിം യാത്രക്കാരുടെ സംഭവ വിവരണങ്ങളിൽ പറയുന്നത്, “ഒരാളുടെ പറമ്പിൽ വീണു കിടക്കുന്ന ഒറ്റ തേങ്ങാ പോലും അതിൻറെ ഉടമസ്ഥൻ അല്ലാതെ മറ്റാരും പെറുക്കി എടുക്കില്ലായിരുന്നു എന്നാണ്.”

മറ്റനവധി കാര്യങ്ങളുടെ കൂടെ, ഈ ദ്രുത ഗതിയിലുള്ള കർക്കശമായ വിധിന്യായങ്ങളുടെ നടപ്പിലാക്കലും മൂലം ഇവിടെ സമാധാനവും, സുരക്ഷയും, സ്ഥിരതയും നിലനിന്നിരുന്നു. ഇതൊക്കെ ആണല്ലോ വലിയ കച്ചവടങ്ങൾ നിരന്തരം നടത്തിക്കൊണ്ടുപോകാൻ ആവശ്യമായിട്ടുള്ള സാഹചര്യങ്ങൾ. ഇതു കൊണ്ടൊക്കെയാണ് അറബി കച്ചവടക്കാർ ഇങ്ങോട്ടേക്ക് ആകർഷിക്കപ്പെട്ടതും ഇവിടെത്തന്നെ കുടിയേറിപ്പാർക്കാൻ തീരുമാനിച്ചതും.

എന്നാൽ ഈചുറ്റുപാടുകളിൽ ചില അപകടകരങ്ങളായ ദൗർബല്യങ്ങൾ ഒളിഞ്ഞിരുന്നു.

ഒന്നാമത്തേ ദൗർബല്യം,, ദീർഘകാലത്തെ സമാധാനവും സുസ്ഥിരതയും മൂലം ഇവിടുത്തെ ഹിന്ദു രാജാക്കന്മാർ ആലസ്യത്തിൽ ആവുകയും, ഇനി നമ്മൾ കാണാൻ പോകുന്ന അമിതമായ ആത്മവിശ്വാസത്തിന് അടിമകളാകുകയും ചെയ്തു എന്നുള്ളതായിരുന്നു. രണ്ടാമത്തേത്, ഇവിടെ നില നിന്നിരുന്ന സാമൂഹിക വിഭജനങ്ങൾ ആയിരുന്നു, ഇതാണ് പിന്നീട് ഹിന്ദുക്കൾക്ക് വിനാശകരമായ പരിണിത ഫലങ്ങളിലേക്ക് നയിച്ചത്. മൂന്നാമത്തേത്, ഈ നാടുകളിലെ രാജാക്കന്മാരുടെ നിഷ്കളങ്കതയും ആരെയും വിശ്വസിക്കുന്ന പ്രകൃതവും ആയിരുന്നു. ബുദ്ധിമാന്മാരായ അറബി കച്ചവടക്കാർ ഇത് മനസ്സിലാക്കി ഇവരെ പ്രശംസിച്ചു പാട്ടിലാക്കി, അവരിൽ നിന്ന് പലതരത്തിലുള്ള ആനുകൂല്യങ്ങൾ നേടിയെടുത്തു.

മാലിക് ഇബിൻ ദിനാറും അദ്ദേഹത്തിൻറെ അനുയായികളും പാകിയ വട വൃക്ഷത്തൈ അതിൻറെ വേരുകൾ മലബാർ ദേശത്തിൻറെ നാനാ ദിക്കുകളിലേക്കും വ്യാപിപ്പിക്കാൻ തുടങ്ങി. സാമൂതിരിമാരും മറ്റു രാജാക്കന്മാരും ഇവർക്ക് കൂടുതൽ പള്ളികൾ പണിയാനും ഖാസിമാരെ നിയമിക്കാനും, കൂടുതൽ കൂടുതൽ സ്ഥലങ്ങൾ അനുവദിക്കുകയും, പ്രതിബന്ധങ്ങൾ ഇല്ലാതെ ഇസ്ലാം മതം പ്രചരിപ്പിക്കാൻ അവസരം നൽകുകയും ചെയ്തുകൊണ്ടിരുന്നു. അവർക്ക് വേണ്ടിയിരുന്നത് നാട്ടിൽ സമാധാനവും കച്ചവട സമ്പത്തിൻറെ അനർഗളമായ പ്രവാഹവുമായിരുന്നു. അറബികൾ കൂടുതൽ പ്രാദേശിക ഹിന്ദു സ്ത്രീകളെ വിവാഹം കഴിക്കാൻ തുടങ്ങിയതോടുകൂടി ഇവരുടെ “സങ്കര വർഗം” മാപ്പിളമാർ ഒരു വ്യത്യസ്തമായ, പ്രത്യേക സമൂഹം ആയി മാറി തീർന്നു. “ശുദ്ധ- രക്തം” ഉള്ള അറബികൾ അപൂർവമായി മാറി.

നൂറ് യുദ്ധങ്ങൾ കൊണ്ട് സാധിക്കാൻ കഴിയാത്ത കാര്യം നിശബ്ദമായി, രാജാക്കന്മാരെ പാദസേവയിലൂടെ പാട്ടിലാക്കി, “സത്യമായ ഒരേയൊരു മതം” സാധിച്ചെടുത്തു.

ഇതേ കാരണങ്ങൾ കൊണ്ടു തന്നെ, പതിമൂന്നാം നൂറ്റാണ്ടിൻറെ അവസാനത്തോടുകൂടി മലബാർ തീരത്തു നിന്നുള്ള സമുദ്ര വാണിജ്യം പൂർണ്ണമായും മാപ്പിളമാരുടെ നിയന്ത്രണത്തിലായിത്തീർന്നു. മലബാർ തീരത്ത് നിന്ന് മാപ്പിള കച്ചവടക്കാർക്ക് അറേബ്യൻ തീരത്തെ ഒരു വലിയ പ്രദേശത്തേക്ക് മാർഗം തുറന്നു കിട്ടി. അവർക്ക് സുഗമമായി ഏഡൻ കടലിടുക്കുകൾ, ഒമാൻ, യമൻ തുടങ്ങിയവ ഒരു ഭാഗത്തും, ജിബൂട്ടി, ചെങ്കടൽ, മക്കാ തുടങ്ങിയവ ഒരു ഭാഗത്തുമുള്ള പ്രദേശത്തേക്ക് പ്രവേശനം ലഭിച്ചു. ഈജിപ്ത് ഈ മേഖലയിൽനിന്ന് അൽപ്പദൂരം മാത്രം ആണല്ലോ. ഈ വലിയ ഭൂപ്രദേശം മുസ്ലീങ്ങളുടെ അധീനതയിൽ ആയതോടെ അവർ യൂറോപ്യൻമാരെ ഭാരതവുമായുള്ള കര വാണിജ്യത്തിൽ നിന്ന് പൂർണ്ണമായും തടഞ്ഞു. അതു കൊണ്ടാണ് യൂറോപ്യന്മാർ എന്തു വിധേനയും സമുദ്രമാർഗം ഭാരതത്തിലേക്ക് മറ്റൊരു വഴി കണ്ടുപിടിക്കാൻ നിർബന്ധിതരായത്.

അങ്ങിനെ മാപ്പിളമാർ മലബാർ തീരം നിയന്ത്രിക്കാൻ തുടങ്ങിയതോടുകൂടി മേൽപ്പറഞ്ഞ പ്രദേശത്തുള്ള ഇസ്ലാം മത വിശ്വാസികൾ ഇവർക്ക് എല്ലാവിധ സഹായങ്ങളും നൽകി തുടങ്ങി. മധ്യകാലഘട്ടത്തിലെ യൂറോപ്യന്മാരുടെ സംഭവ വിവരണങ്ങളിൽ പരാമർശിക്കുന്നത്-പ്രധാനമായും പോർച്ചുഗീസുകാരുടെയും, സ്പെയിൻകാരുടെയും, ഡച്ചുകാരുടെയും രേഖകളിൽ ഐബീരിയൻ പ്രദേശങ്ങളും, സിസിലിയും, മാൾട്ടയും, മെഡിറ്ററേനിയൻ കടലിൻറെ ചില പ്രദേശങ്ങളും ഉൾപ്പെടുന്ന പ്രദേശത്ത് വസിച്ചിരുന്ന മുസ്‌ലിംകളിൽ ഒരു വിഭാഗത്തെക്കുറിച്ചാണ്. അവർ അറിയപ്പെട്ടിരുന്നത് മൂറുകൾ (പരിഹാസരൂപേണ) എന്നായിരുന്നു.

ഇതേ കാലഘട്ടത്തിൽ, മലബാർ തീരവുമായി മുൻപ് നൂറ്റാണ്ടുകളോളം പ്രബലമായി നില നിന്നിരുന്ന ചീനക്കാരുടെ വ്യാപാരത്തിൻറെ അവസാനത്തെ ശാഖയേയും മാപ്പിളമാർ പൂർണ്ണമായും നശിപ്പിച്ചു. അങ്ങിനെ അവർ മലബാർ തീരത്തെ കച്ചവടത്തിൻറെ മുടിചൂടാമന്നൻമാരായി തീർന്നു. ഇബിൻ ബത്തൂത്ത തൻറെ യാത്രാ വിവരണങ്ങളിൽ മലബാർ തീരത്തിനെക്കുറിച്ച് വ്യക്തമായ ഒരു രേഖാചിത്രം നൽകുന്നു. അദ്ദേഹത്തിൻറെ വിവരണത്തിൽ മലബാർ തീരത്തിൻറെ പ്രകൃതി ഭംഗിയെയും, അവിടത്തെ കൃഷിയിടങ്ങളിലെ ജലസമൃദ്ധിയെയും, കേരളീയരുടെ അതിഥി സൽക്കാര പ്രിയത്തെയും, അവിടെ നിലനിന്നിരുന്ന കർക്കശമായ നീതിന്യായവ്യവസ്ഥയെയും കുറിച്ച് പ്രതിപാദിക്കുന്നു. അദ്ദേഹം സന്ദർശിച്ചിരുന്ന പ്രധാന നഗരങ്ങളിലും പട്ടണങ്ങളിൽ എല്ലാം രണ്ട് പ്രധാന മോസ്കൂകളും, അനവധി ചെറിയ പള്ളികളും, അവിടെ നിയമിക്കപ്പെടുന്ന ഖാസിമാരും പുരോഹിതന്മാരും എല്ലാം ഉണ്ടായിരുന്നു. ഇവയിൽ കോഴിക്കോട്, കൊല്ലം, പന്തലായനി, വളർപട്ടണം, ചിറക്കൽ, പഴയങ്ങാടി, ബർകൂർ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നു. കൂടാതെ ധർമ്മ പട്ടണം (ഇന്നറിയപ്പെടുന്നത് ധർമ്മടം ദ്വീപ്) എന്ന സ്ഥലത്ത്, അവിടെ ഭൂരിപക്ഷം ആയിരുന്ന, “അവിടുത്തെ പ്രാദേശിക ഹിന്ദുക്കളാൽ വളരെയധികം ബഹുമാനിക്കപ്പെട്ടിരുന്ന ബ്രാഹ്മണ സമൂഹവും” ഉണ്ടായിരുന്നു. എങ്കിലും അവിടെയും ഒരു ചെറിയ പള്ളിയും, മക്കയിലേക്ക് യാത്ര പോകുന്ന മുസ്ലീങ്ങൾക്ക് വിശ്രമത്തിനുള്ള സൗകര്യങ്ങളും ഉണ്ടായിരുന്നു.

ബത്തൂത്ത തുടർന്ന് പറയുന്നു, “ഈ നഗരങ്ങളിലെല്ലാം എല്ലാം മുഹമ്മദൻ മാരുടെ ഒരു വലിയ സമൂഹം ഉണ്ടായിരുന്നു എങ്കിലും രാജാവ് ഒരു അവിശ്വാസി ആയിരുന്നു.” അദ്ദേഹം കോഴിക്കോട്ടെ മാപ്പിളമാരെ കുറിച്ച് ഇങ്ങനെ പറയുന്നു:

ഈ രാജ്യത്തെ രാജാവ് ഒരു അവിശ്വാസിയാണ്. അദ്ദേഹം തൻറെ താടി റോമിലെ ഹൈദറൽ ഫക്കീർ ചെയ്യുന്നതുപോലെ ഷേവ് ചെയ്യുന്നു...ഇവിടുത്തെ മുഹമ്മദൻമാരിലെ ഒരു വലിയ വിഭാഗവും വളരെ ധനികരാണ്. അവർക്ക് കച്ചവടത്തിന് വരുന്ന കപ്പലുകളിലെ... മുഴുവൻ ചരക്കുകളും ഒറ്റയടിക്ക് വാങ്ങുവാനും, അതുപോലെ ഒന്ന്... തിരിച്ച് അയക്കുവാനും ഉള്ള കഴിവുണ്ട്.

ഒരു നൂറ്റാണ്ടിനു ശേഷം വന്ന, പേർഷ്യൻ സ്ഥാനപതിയും, ചരിത്രകാരനും ഇസ്ലാമിക പണ്ഡിതനും ആയിരുന്നു അബ്ദുൾ റസാഖ് 1442- 45 കാലഘട്ടത്തിൽ മലബാർ സന്ദർശിക്കുകയും കോഴിക്കോട് താമസിക്കുകയും ചെയ്തിരുന്നു.അദ്ദേഹത്തിൻറെ വിവരണത്തിൽ മലബാർ തീരത്തു നിന്ന് മെക്കയുമായി ഉണ്ടായിരുന്ന വലിയ വാണിജ്യ ബന്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്നു, “പ്രധാനമായും കുരുമുളകിൻറെ” കയറ്റുമതിയായിരുന്നു, കാരണം.

ഈ പട്ടണത്തിലെ സുരക്ഷയും നീതിന്യായ വ്യവസ്ഥയും ശ്ലാഘനീയമാണ്. ധനികരായ വണിക്കുകൾ മറ്റു ദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകൾ ഇവിടുത്തെ തെരുവുകളിലും കമ്പോളങ്ങളിലും ഒരു കാവൽക്കാരനും ഇല്ലാതെ, ആർക്കും വിൽക്കുക പോലും ചെയ്യാതെ വെറുതെ ഇട്ടിരുന്നു. കസ്റ്റംസ് ഹൗസിലെ സൈനികർ ചരക്കുകൾക്ക് രാവും പകലും കാവൽ നിന്നിരുന്നു. ഈ ചരക്കുകൾ വിറ്റാൽ മാത്രം അവർ രണ്ടു ശതമാനം നികുതി ചുമത്തിയിരുന്നു; ഇല്ലെങ്കിൽ അവർ യാതൊരു കാര്യത്തിലും ഇടപെട്ടിരുന്നില്ല.

കൂടാതെ, റസാക്ക് കോഴിക്കോട് പട്ടണത്തിൽ ഉണ്ടായിരുന്ന രണ്ട് കത്തീഡ്രൽ സമാനമായ ജമാഅത്ത് പള്ളികളെക്കുറിച്ച് പ്രശംസാ പൂർവ്വം പരാമർശിക്കുന്നു. അദ്ദേഹം പറയുന്നത്, “ഇവിടുത്തെ ഹിന്ദുക്കൾ അർദ്ധ നഗ്നരായാണ് നടന്നിരുന്നത്... എന്നാൽ മുസൽമാന്മാർ വിലപിടിപ്പുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നു.”

ബാർട്ടോലോമു ഡയസ്
ബാർട്ടോലോമു ഡയസ്

മലബാറിലെ മാപ്പിളമാരുടെ മൂന്നു നൂറ്റാണ്ടുകളായുള്ള ഉത്ഭവവും പരിണാമവും വളർച്ചയും ശ്രദ്ധിച്ച് പഠിച്ചാൽ വ്യക്തമാവുന്ന ആവർത്തിത- പ്രതിപാദ്യ വിഷയം ഇതാണ്: മലബാറിൽ രാഷ്ട്രീയ ഭരണം നടത്തിയിരുന്ന രാജാക്കന്മാരും നാട്ടു പ്രമാണികളും ഇവിടെ സുഗമമായ കച്ചവടത്തിനു വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുത്തിരുന്നു. മാപ്പിളമാർ ഇത് പൂർണമായും പ്രയോജനപ്പെടുത്തി അറബ് രാജ്യങ്ങളുമായി വിപുലമായ വ്യാപാര ബന്ധങ്ങൾ സ്ഥാപിച്ച്, കുത്തകകൾ ആയി മാറുകയും അതു വഴി അളവറ്റ ധനം സമ്പാദിക്കുകയും നാടൊട്ടുക്കും നിർബാധം ഇസ്ലാം മതം പ്രചരിപ്പിക്കുകയും ചെയ്തു. ഇവിടെ നിന്ന് കയറ്റുമതി ചെയ്തിരുന്ന സാധനങ്ങൾ പ്രധാനമായും, കുരുമുളക്, ഏലം, കറുവപ്പട്ട, കരയാമ്പൂ, ജാതിക്ക, നാളികേരം, വെളിച്ചെണ്ണ, ഇഞ്ചി, പുളി, കയർ, കാപ്പി, കടുക്, അടയ്ക്ക, വെറ്റില എന്നിവയായിരുന്നു. തിരിച്ച് ചൈന, ഈജിപ്റ്റ്, അബിസീനിയ, സിർബാദ്, സാൻസിബാർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ആഡംബര വസ്തുക്കൾ ഇറക്കുമതിയും ചെയ്തിരുന്നു. അങ്ങനെ കയറ്റുമതിയും ഇറക്കുമതിയും രണ്ടും മാപ്പിളമാരുടെ കുത്തകയായിത്തീർന്നിരുന്നു.

മലബാർ ആയിരുന്നു ഏറ്റവും വലിയ ആകർഷണം. ഈ ആകർഷണ വലയത്തിൻറെ കേന്ദ്രബിന്ദുവിൽ ഉണ്ടായിരുന്ന പട്ടണം കോഴിക്കോട് ആയിരുന്നു. ലോകം മുഴുവനും അങ്ങോട്ടേക്ക് ആകർഷിക്കപ്പെട്ടു.

മലബാറിൻറെ കാന്തിക വലയത്തിൽ പെട്ട് കൂടുതൽ കൂടുതൽ മുസ്ലിം കച്ചവടക്കാർ അറേബ്യയിൽനിന്ന് ഇങ്ങോട്ടേക്ക് വന്നുകൊണ്ടിരുന്നു. ഏതാണ്ട് 1489-90 കാലഘട്ടത്തിൽ കൂടിയും “ ഒരു മുഹമ്മദൻ കച്ചവടക്കാരൻ മലബാറിൽ വരികയും സാമൂതിരിയെ വശത്താക്കി കൂടുതൽ മുഹമ്മദൻ പള്ളികൾ സ്ഥാപിക്കാൻ അനുമതി വാങ്ങുകയും ചെയ്തിരുന്നു.”

എന്നാൽ ഇതിനു രണ്ടു വർഷങ്ങൾക്കു മുൻപ്, ചരിത്രത്തിൻറെ ഒരു പുതിയ അധ്യായം കുറിക്കപ്പെട്ടു കഴിഞ്ഞിരുന്നു. 1488 മാർച്ച് 12 തീയതി പോർട്ടുഗീസ് നാവികനും കടൽ കൊള്ളക്കാരനും ആയിരുന്ന ഒരാൾ ആഫ്രിക്കയുടെ മുനമ്പായ ദുർഘടം പിടിച്ച കബോ ഡസ് ടോർമെൻറാസ് അഥവാ കേപ്പ് ഓഫ് സ്റ്റോംസ് എന്നറിയപ്പെട്ടിരുന്ന മുനമ്പ് സാഹസികമായി ചുറ്റി കടന്നിരുന്നു. ഇതിൻറെ ഓർമ്മയ്ക്കായിട്ടാണ് ഈ മുനമ്പ് കേപ്പ് ഓഫ് ഗുഡ് ഹോപ്പ് (പ്രത്യാശയുടെ മുനമ്പ്) എന്നറിയപ്പെടുന്നത്. ഈ പോർച്ചുഗീസ് കടൽ കൊള്ളക്കാരൻറെ പേര് ബർത്തലോമിയോ ഡയസ് എന്നായിരുന്നു. അദ്ദേഹമാണ് പ്രത്യാശയുടെ മുനമ്പ് ചുറ്റി കടന്ന് യൂറോപ്പിൽ നിന്ന് ഭാരതത്തിലേക്ക് ഒരു സമുദ്രമാർഗം കണ്ടുപിടിച്ചത്.

ഇതോടെ മാപ്പിളമാരുടെ കുത്തകയായിരുന്ന മലബാറിലെ സമുദ്ര വാണിജ്യവൃവസ്ഥ ഒരു വിസ്ഫോടകമായ പരിതസ്ഥിതിയിൽ എത്തിച്ചേർന്നു.

തുടരും.

RELATED READING

Gandhi’s Muslim Raj Conspiracy: The Forgotten Plot that Nearly Changed India’s Destiny

Gandhi’s Muslim Raj Conspiracy: The Forgotten Plot that Nearly Changed India’s Destiny

Discover the explosive revelations from "Gandhi-Muslim Conspiracy" exposing Mohandas Gandhi’s alliance with the Ali Brothers, secret Afghan invasion plans, and the push for Muslim Raj in India. A must-read for understanding the hidden truths behind India’s freedom struggle and Partition.

D. B. Parasnis: The Indefatigable Collector Who Revolutionized Maratha History

D. B. Parasnis: The Indefatigable Collector Who Revolutionized Maratha History

How D.B. Parasnis's obsession with rare manuscripts and Mughal art transformed our understanding of the Maratha Empire

When the Indore Babudom’s Negligence Burnt the Entire Holkar Archives

When the Indore Babudom’s Negligence Burnt the Entire Holkar Archives

From Indore’s Fire to the Satara Museum: A Life Devoted to Maratha Heritage

Remembering D. B. Parasnis: The Selfless Giant of Maratha History

Remembering D. B. Parasnis: The Selfless Giant of Maratha History

D.B. Parasnis: Collector, Editor, and Unsung Saviour of Maratha Historical Documents. This is the first episode of a heartfelt tribute written by Acharya Jadunath Sarkar.